https://youtu.be/FDiVtDG0dI8
മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ ഇന്ത്യൻ ഭാഷാ ചിത്രമായി ലോകം മുഴുവൻ റിലീസിനായി ഒരുങ്ങുന്ന
മാമാങ്കം സിനിമയുടെ ഓഡിയോ പ്രകാശനവും മേക്കിങ് വീഡിയോ അവതരണവും കൊച്ചിയില്‍ നടന്നു. ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകൻ ഹരിഹരനും സിഡി മാതൃക കൈമാറിക്കൊണ്ട് ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്.
ഓഡിയോ ലോഞ്ച് ചടങ്ങിൽ നടന്ന പ്രമുഖരുടെ സംഭാഷണങ്ങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ :
വക്കീൽ കുപ്പായം അഴിച്ചുവച്ചില്ലായിരുന്നെങ്കിൽ മമ്മൂട്ടി സുപ്രീം കോടതി ജഡ്ജി ആകുമായിരുന്നു : ജസ്റ്റിസ് സിറിയക് ജോസഫ്
‘മമ്മൂട്ടി വക്കീൽ കുപ്പായം അഴിച്ചുവച്ചില്ലായിരുന്നെങ്കിൽ സുപ്രീം കോടതി ജഡ്ജി ആവേണ്ട ആളാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിറഞ്ഞ കയ്യടിയോടെയാണ് ഇൗ വാക്കുകളെ വേദി സ്വീകരിച്ചത്.
സിനിമാക്കാരുടെ പരിപാടിയിൽ തന്നെയെന്തിന് വിളിച്ചുവെന്ന് സംശയമുണ്ടായിരുന്നു. ചിലപ്പോള്‍ പ്രേക്ഷക പ്രതിനിധിയായിട്ടാവും എന്ന് കരുതി. ന്യായാധിപന്മാരും സിനിമ കാണുന്നവരാണെന്ന് ജനം മനസ്സിലാക്കട്ടെ.ഒരു ചാവേറിന്‍റെ മനോവ്യാപാരത്തോടെ വേണുവും പത്മകുമാറും ഈ സിനിമയ്ക്കായി മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വക്കീല്‍ പണി മമ്മൂട്ടി തുടങ്ങിയിരുന്നേല്‍ ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം താൻ സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഭരത് അവാര്‍ഡ് നേടുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഏത് രംഗത്തായാലും ശോഭിക്കണമെന്നത് സൂചിപ്പിക്കാനാണ്താൻ ഇത് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ചരിത്രമാകാൻ പോകുന്ന ചരിത്ര സിനിമ : മമ്മൂട്ടി
മാമാങ്കം ഒരു വലിയ ചരിത്രമാണെന്നും ചരിത്രം പറയുന്ന സിനിമയാണെന്നും ഇതിന്‍റെ നിര്‍മ്മാണം തന്നെ ഒരു വലിയ ചരിത്രമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ചരിത്രമാകാന്‍ പോകുന്നൊരു സിനിമയാണ്. ഈ സിനിമയുടെ വലിയ ഭാഗ്യം ഈ സിനിമയുടെ നിര്‍മ്മാതാവാണ്. നിലവില്‍ മലയാളസിനിമയിൽ തന്നെ ഏറ്റവും കൂടുതല്‍ ചിലവ് ചെയ്ത സിനിമയാണ്. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ സിനിമയുടെ വലിയ ശക്തി. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി അദ്ദേഹം ഈ പ്രൊജക്ടിന് പിന്നാലെയാണ്. അദ്ദേഹം ഒരു വ്യവസായ പ്രമുഖനാണ്. പൂര്‍ണ്ണമായും ഈ സിനിമയുടെ തിരക്കഥയോട് നീതി പുലര്‍ത്തും വിധം നിര്‍മ്മിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.
മമ്മൂട്ടി മത്സരിക്കുന്നത് ടോം ക്രൂയിസ് പോലുള്ള ലോക സിനിമയിലെ മഹാനടന്മാരോട് : ഹരിഹരൻ
മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല, ടോം ക്രൂയിസിനെപ്പോലുള്ള ലോകസിനിമയിലെ മഹാനടന്മാരോടാണ്. ഒരുതരത്തിലും അദ്ദേഹം അതിൽ പരാജയപ്പെടുന്നില്ല എന്ന് എത്രയോ ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
ഒരു വടക്കൻ വീരഗാഥയിൽ സിനിമ പഠിക്കാൻ വന്ന പയ്യൻ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ ഒരു ചരിത്ര സിനിമ സംവിധാനം ചെയ്യുന്നു… തീർച്ചയായും പത്മകുമാർ പ്രതീക്ഷ നൽകുന്ന യുവ സംവിധായകനാണെന്നു അദ്ദേഹം ചെയ്ത ചിത്രങ്ങളിലൂടെ തെളിയിച്ചു.
മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും ഹരിഹരൻ കൂട്ടിചേര്‍ത്തു.
ഏറെ സംഭവബഹുലമായ ദിനങ്ങൾ സമ്മാനിച്ച സിനിമ : വേണു കുന്നപ്പിള്ളി
തന്‍റെ ജീവിതത്തിൽ ഏറെ സംഭവബഹുലമായ ദിവസമാണിതെന്നും ദുബായിയില്‍ ബിസിനസ് ചെയ്തിരുന്നൊരാളായ താന്‍ ഈ സിനിമ നിര്‍മ്മിക്കാനിറങ്ങിയത് ഗുണമായോ ദോഷമായോ സിനിമ ഇറങ്ങികഴിയുമ്പോള്‍ പ്രേക്ഷകര്‍ തീരുമാനിക്കുമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു.
ഈ സിനിമ ഒരു സ്വപ്നം പോലെ : എം പദ്മകുമാർ.
തന്‍റെ ഗുരുക്കന്മാരടക്കമുള്ള സദസ്സിൽ സംസാരിക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമമുണ്ടെന്നും ഏറെ അഭിമാനത്തോടെ ഇവിടെ നില്‍ക്കുന്നതെന്നും 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിഹരന്‍ സാറിനൊപ്പം വടക്കന്‍ വീരഗാഥയില്‍ അസി.ഡയറക്ടറായി തുടങ്ങിയ താന്‍ ഇപ്പോള്‍ മാമാങ്കം സംവിധായകനായി ഇവിടെ നിൽക്കുകയാണെന്നും ഈ സിനിമ തനിക്കൊരു സ്വപ്‌നം പോലെയാണെന്നും സംവിധായകൻ എം. പത്മകുമാര്‍ പറഞ്ഞു. മലയാളത്തിലെ മറ്റൊരു സിനിമയും അനുഭവിച്ചിട്ടില്ലാത്തത്രയും ദുര്‍ഘടമായ പാതയിലൂടെ കടന്നുപോയ ഒരു ചിത്രമാണിതെന്നും ആ സമയത്ത് കൂടെനിന്ന ഏവര്‍ക്കും നന്ദി പറയുന്നുവെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
എറണാകുളം എം.പി ഹൈബി ഈഡൻ, സംവിധായകൻ ലാല്‍ ജോസ്, മുന്‍ എം.പി പി.രാജീവ്, മാമാങ്കം സംവിധായകന്‍ എം. പത്മകുമാര്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി, നടിമാരായ പ്രാചി തെഹ്ലാന്‍, അനു സിത്താര നടന്മാരായ ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, ബൈജു എഴുപുന്ന, അച്യുതന്‍, സുദേവ് നായര്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണൻ, സംഗീത സംവിധായകന്‍ എം.ജയചന്ദ്രൻ, സോഹൻ റോയ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു. നടന്‍ ടൊവീനോയും നടി സംയുക്ത മേനോനും ചേര്‍ന്ന് ചിത്രത്തിന്‍റെ മേക്കിങ്ങ് വീഡിയോ അവതരിപ്പിച്ചു
