By Fasal Rahman
മാമാങ്കത്തിൽ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച മാസ്റ്റർ അച്യുതനെ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും ഉമ്മൻചാണ്ടി നേരിട്ട് എത്തി. അച്യുതന്റെ പുൽപ്പള്ളിയിലെ വീട്ടിലാണ് ഉമ്മൻചാണ്ടി എത്തിയത്.
“മാമാങ്കത്തിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു കഥാപാത്രമാണ് ചന്ദ്രോത്ത് ചന്ദുണ്ണി. സിനിമ ഇറങ്ങിയ സമയത്ത് തന്നെ അച്യുതന്റെ വീട്ടിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത് നിന്നും ഇവിടം വരെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇപ്പോൾ അച്യുതന്റെ വീട്ടിൽ വന്നു അച്യുതനെയും കുടുംബങ്ങളെയും കാണാനും അഭിന്ദിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ” അച്യുതനെ ചേർത്തുനിർത്തിക്കൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു.
‘സിനിമയിൽ അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ടല്ല, മറിച്ചു മാമാങ്കം കണ്ടു ഒരുപാടുപേർ എന്നോട് അച്യുതന്റെ പെർഫോമൻസിനെ കുറിച്ചു പറഞ്ഞിരുന്നു. അതെല്ലാം ഒന്നിച്ചറിയിക്കാനാണ് നേരിട്ട് വന്നത്. ” എല്ലാ വിദ ആശംസകളും അഭിനന്ദനങ്ങളും അച്യുതന് നേർന്നു കൊണ്ട് പതിനഞ്ചു മിനിട്ടോളം അവിടെ ചെലവഴിച്ചാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.
മമ്മൂട്ടി നായകനായ ചരിത്ര സിനിമയായ മാമാങ്കത്തിൽ ചിന്ദ്രോത് തറവാട്ടിലെ ഇളംമുറക്കാരനായ ചാന്ദ്രോത് ചന്ദുണ്ണി എന്ന കഥാപാത്രത്തെയാണ് മാസ്റ്റർ അച്യുതൻ അവതരിപ്പിച്ചത്. പന്ത്രണ്ടു വയസുകാരനായ അച്യുതന്റെ കളരിപ്പയറ്റും യുദ്ധരംഗങ്ങളിലെ പെർഫോമൻസും ചിത്രത്തിലെ ഹൈലൈറ്റാണ്. അച്യുതന്റെ പല സാഹസിക രംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് കാണികൾക്കു കാണാൻ സാധിക്കുക. ക്ളൈമാക്സ് രംഗത്തെ അച്യുതന്റെ പ്രകടനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ആക്ഷൻ രംഗങ്ങളിൽ മാത്രമല്ല, അഭിനയത്തിലും താൻ കേമനാണെന്ന് ഈ കൊച്ചുമിടുക്കൻ തെളിയിച്ചു.
മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനോടൊപ്പം ചേർന്നുള്ള രംഗങ്ങളിൽ മമ്മൂട്ടിയോടൊപ്പം കൈയടി നേടുന്ന പെര്ഫോമന്സാണ് അച്യുതൻ കാഴ്ചവച്ചത്.
കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മൂന്നാം വാരത്തിലേക്ക് കടക്കുന്ന മാമാങ്കത്തിന് ഇപ്പോഴും മികച്ച കളക്ഷനുണ്ട്. ലോകവ്യാപകമായി ചിത്രം ഇതിനകം 150 കോടിയിൽ പരം രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.