27 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം മലയാള സിനിമയുടെ ചരിത്രത്താളുകളിൽ സുവർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ഒരു സിനിമ വെള്ളിത്തിരയിൽ എത്തി. പ്രതിഭാധനരായ ലോഹിതദാസും, ഭരതനും ചേർന്ന് സൃഷ്ടിച്ച അമരം. അമരത്തിലെ അച്ചൂട്ടിയായി മമ്മൂട്ടി എന്ന മഹാനടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. കാലം ഏറെ മുന്നോട്ട് പോയി. സിനിമയും പ്രേക്ഷകന്റെ സിനിമാ സങ്കൽപ്പങ്ങളും ഏറെ മാറ്റങ്ങൾക്ക് വിധേയമായി. അപ്പോഴും കാലത്തിനൊപ്പം, മലയാളത്തിന്റെ മഹാ നടനും തന്റെ അഭിനയ യാത്രയിൽ വിസ്മയങ്ങൾ തീർത്തുകൊണ്ടിരുന്നു. എത്രയോ ഗംഭീര കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിൽ അനശ്വരമാക്കിയിരിക്കുന്നു പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ എത്തുന്ന പേരൻപ് ഇന്ന് റിലീസ് ചെയ്തു. പുതുതലമുറയിലെ സിനിമാ ആസ്വാദകരും ആരാധകരും മമ്മൂട്ടി സിനിമകളെയും അദ്ദേഹത്തിന്റെ പ്രകടങ്ങളെയും എങ്ങനെ വിലയിരുത്തുന്നു എന്നത് കൗതുകകരം കൂടിയാണ്.
കണ്ണൂർ സ്വദേശി അബ്ദുള്ള മുസ്തഫയുടെ വാക്കുകൾ:
തീയേറ്ററുകളിൽ പോയി തുടങ്ങിയ കാലത്ത് കണ്ട സിനിമകളിൽ ഒന്നാണ് രാജമാണിക്യം. 13 വയസ്സുള്ളപ്പോൾ കണ്ട സിനിമ. മമ്മൂക്ക സിനിമകൾ അതിന് മുൻപേ കണ്ടിട്ടുള്ളത് ടിവിയിലാണ്. രാജമാണിക്യമായി മമ്മൂക്ക വെള്ളിത്തിരയിൽ നിറഞ്ഞാടിയപ്പോൾ അതുണ്ടാക്കിയ ആവേശം ചെറുതല്ല. പക്ഷേ അതിന് മുൻപേ കണ്ട പല സിനിമകളിലും അദ്ദേഹത്തിന്റെ പകർന്നാട്ടങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചോ, അഭിനയരീതികളെക്കുറിച്ചോ വിലയിരുത്താനുള്ള പക്വത ആയിട്ടില്ലാത്ത കാലത്ത് പോലും ഒരെല്ലു കൂടുതലാണെന്ന് പറഞ്ഞ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സിൽ നിന്ന് അടിയാളനായ മാട ആയി മാറുന്ന മമ്മൂക്ക അത്ഭുതമായി തോന്നി. ഒറ്റപ്പെടലിന്റെ വേദനയിൽ കടൽക്കരയിലെ മണൽത്തരികളെ മാറോട് ചേർത്ത് അച്ചൂട്ടി കരഞ്ഞപ്പോൾ ഉള്ള് നൊന്തു. ബൽറാമിനെയും കുഞ്ഞച്ചനെയും നരസിംഹ മന്നാടിയാരെയും ഒക്കെ കണ്ട് കോരിത്തരിച്ചു. ചന്തുവിനെയും പട്ടേലരെയും അത്‌ഭുതത്തോടെ നോക്കിനിന്നു. കൂടുതൽ സിനിമകൾ കാണുകയും, സിനിമാ സംബന്ധിയായ പുസ്തകങ്ങളും മറ്റും വായിക്കുകയും ഓൺലൈൻ മീഡിയയിൽ അടക്കം സിനിമാ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത് കൂടുതൽ പക്വമായ ആസ്വാദന നിലവാരത്തിലേക്ക് എത്തുമ്പോൾ പഴയ മമ്മൂട്ടി സിനിമകളും കഥാപാത്രങ്ങളും പുനർവായനക്ക് വിധേയമായമാക്കി. ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂക്കയോളം വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരാൾ ഇല്ല എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വിലയിരുത്തിയാൽ മനസ്സിൽ ആകുന്നത്.തന്നിലെ നടന്റെ ആത്മാംശം തെല്ലും കടന്നുവരാതെ മമ്മൂട്ടിയിലെ മഹാനടൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തവ തന്നെ. പത്തേമാരിയും മുന്നറിയിപ്പും ചെയ്യുമ്പോൾ തന്നെ അദ്ദേഹം രാജാധിരാജയും ഗ്രേറ്റ് ഫാദറുമാകുന്നത് തന്നിലെ നടനേയും താരത്തേയും എന്നും ഒരുപോലെ പുതുമയോടെ നിലനിർത്താനാണ്.
പേരൻപിലേക്ക് – വിസ്മയിപ്പിക്കുന്ന ഒരു സിനിമ തന്നെയാണിത്. കാലഘട്ടത്തോട് സംവദിക്കുന്ന, ജീവിത ഗന്ധിയായ പ്രമേയത്തെ അതി സൂക്ഷ്മമായി അവതരിപ്പിക്കുവാൻ റാമിന് സാധിച്ചിരിക്കുന്നു. അമുദവനായി മമ്മൂക്ക നടത്തിയിരിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത തരം പ്രകടനമാണ്.അതേ സമയം ഇന്നലെവരെ അദ്ദേഹമവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് അമുദവൻ വേറിട്ട് നിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അത്‌ഭുത പ്രകടനങ്ങൾക്ക് സാക്ഷിയായിട്ടുള്ളവർക്ക് വീണ്ടും അതിനുള്ള അവസരം നൽകുന്ന ചിത്രം. ഹൃദയത്തോട് ചേർന്ന് നിൽക്കും അമുദവനും ..അയാളുടെ മകളും.. അൻപോടെ..കാലങ്ങളോളം…