# തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
മലയാള സിനിമയിലെ ഇതു വരെയുള്ള ചരിത്രം പരിശോധിച്ചാൽ നായകൻ ആയും, വില്ലൻ ആയും, കൊമേഡിയൻ ആയും, സഹ നടൻ ആയും എല്ലാം അഭിനയിച്ചു തിളങ്ങിയ നടൻമാർ വളരെ കുറവാണ് അവിടെയാണ് ചാലക്കുടികാരനായ കുനിശ്ശേരി വീട്ടിൽ രാമൻ മണി എന്ന കലാഭവൻ മണി വ്യത്യസ്തനാവുന്നത്.സി.ബി ഐ അന്വേഷണങ്ങളിലെ സംശയാസ്പദമായ സാഹചര്യങ്ങളിലെ കുറ്റവാളിയായ അലക്‌സും, മോനേ ദിനേശാ എന്ന് വിളിക്കുന്ന നായകൻറ്റെ കൂടെ നിൽക്കുന്ന അനുയായി ആയ ഭരതനും, ഒരു സിനിമയുടെ ജീവൻ ആയി നിലകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന അന്ധ ഗായകൻ രാമുവും, പല സിനിമകളിൽ ആയി പല വട്ടം കണ്ട നായകൻറ്റെ മണ്ടൻ അനുയായിയും എല്ലാം ഒരേ പോലെ വഴങ്ങുന്നു എന്നിടത്താണ് കലാഭവൻ മണി എന്ന നടൻ മലയാള സിനിമയിലെ മറ്റുള്ള നടൻമാരിൽ നിന്ന് വ്യത്യസ്തനായി നിലകൊള്ളുന്നത്.
https://www.youtube.com/watch?v=uef31bm1occ
നിറവും സൗന്ദര്യവും.ജീവിത രീതികളും എല്ലാം സിനിമയിൽ പ്രവേശിക്കുന്നതിന് മാനദണ്ഡമായി കരുതപ്പെട്ടിരുന്ന 90 കളിൽ ഇവയൊക്കെ എതിരായിരുന്നിട്ടും സിനിമ എന്ന മേഖലയെ സ്വപ്നം കണ്ടു എന്നതും, ചാലക്കുടിയിലെ ഓട്ടോ റിക്ഷ ഓടിച്ചുള്ള ഉപ ജീവനത്തിന് ഇടയിലും തൻറ്റെ കഴിവിനെ പരിപോഷിപ്പിച്ചു താൻ നേരിട്ട പ്രശ്നങ്ങളെ തരണം ചെയ്തു ആത്മവിശ്വാസത്തോടെ മുന്നേറി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉള്ള ഒരു നടനായി മാറാൻ കലാഭവൻ മണിക്ക് കഴിഞ്ഞു എന്നത് വലിയ ഒരു കാര്യം തന്നെയാണ്.മലയാളത്തിലെ ഫോക്ക്ഗാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ കലാഭവൻ മണി യുടെ നാടൻ പാട്ടുകൾ എന്ന ഒരു വിഭാഗം തന്നെ കാണാൻ കഴിയും. ങ്യാഹഹാ… എന്ന ചിരി ചിരിച്ചു കൊണ്ട് ബെൻ ജോൺസൺ എന്ന മാസ്സ് നായകനായി അഭിനയിച്ചു ബോക്സ് ഓഫീസിൽ 100 ദിവസങ്ങൾ ആഘോഷിച്ചപ്പോഴും മറ്റു സിനിമകളിൽ സഹനടനായും വില്ലനായും എല്ലാം അഭിനയിക്കാൻ മടി കാണിച്ചിട്ടില്ല മലയാളത്തിന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാരൻ ചങ്ങാതി
മലയാളത്തിലെന്നപോലെ തമിഴിലും വൻസ്വീകാര്യതയുള്ള നടനാണ് കലാഭവൻ മണി. കലാഭവൻ മണി എന്ന നടനെ തമിഴകം തിരിച്ചറിഞ്ഞത് 1998ൽ പൊങ്കൽ റിലീസായി ഇറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് സിനിമ മറുമലർച്ചിയിലൂടെ ആയിരുന്നു.മറുമലർച്ചിയിൽ മമ്മൂട്ടി അനശ്വരമാക്കിയ നാട്ടുപ്രമാണിയായ രാസു പടയാച്ചിയുടെ അനുയായി വേലുവായി അഭിനയിച്ചു കൊണ്ടായിരുന്നു കലാഭവൻ മണിയുടെ തമിഴ് സിനിമാ ജീവിതം ആരംഭിക്കുന്നത് .ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ഒരു മറവത്തൂർ കനവിലെ മമ്മൂട്ടി കഥാപാത്രം ചാണ്ടിച്ചായൻറ്റെ സുഹൃത്ത് ആൻറ്റപ്പനും , വി.എം വിനു സംവിധാനം ചെയ്ത പല്ലാവൂർ ദേവനാരായണനിലെ ദേവനാരായണന്റെ അനുയായി വാസുവും ആയിരുന്നു മറുമലർച്ചിയിലേക്കു കലാഭവൻ മണി എത്തിപ്പെടാനുണ്ടായ കാരണം.മമ്മൂട്ടിയും കലാഭവൻ മണിയും തമ്മിലുള്ള കോമ്പിനേഷൻ മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും വളരെ പ്രിയപ്പെട്ടതായിരുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടൻ’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രം കലാഭവൻ മണി ചെയ്ത കാട്ടുപ്പള്ളി പപ്പനെ അന്വേഷിച്ചു പോകുന്നതും, തുടർന്നുണ്ടാകുന്ന സംഘട്ടന രംഗങ്ങളും ഇന്നും സോഷ്യൽ മീഡിയ ആസ്വദിച്ചു കണ്ടു കൊണ്ടിരിക്കുന്ന മുഹൂർത്തങ്ങളിൽ ചിലതാണ് .രാക്ഷസരാജാവിലെ മന്ത്രിയും സേതുരാമയർ സി.ബി.ഐയിലെ കൊലയാളിയും കലാഭവൻ മണി എന്ന നടന്റെ റേഞ്ച് കൃത്യമായി അടയാളപ്പെടുത്തുന്നതാണ.സിനിമക്കതീതമായ ഒരു ആത്മബന്ധമായിരുന്നു മമ്മൂട്ടിയും കലാഭവൻ മണിയും തമ്മിൽ ഉണ്ടായിരുന്നത്.മമ്മൂട്ടിയെക്കുറിച്ചു മണി ഒരു വേദിയിൽ പാടിയ പാട്ട് വൈറലായിരുന്നു . കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ മമ്മൂട്ടിയുടെ വാക്കുകൾ അദ്ദേഹത്തിന് മണിയോടുള്ള ആത്മബന്ധം അടിവരയിടുന്നതായിരുന്നു.
കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇനിയുള്ള കാലവും കലാഭവൻ മണി നിറ സാന്നിദ്ധ്യമായി തന്നെ നിലകൊള്ളും. മണിയുടെ വേർപാടിൻറെ വേളയിൽ അദ്ദേഹത്തിന് ബാഷ്പ്പാഞ്ജലി അർപ്പിച്ചുകൊണ്ട് ഒരു കലാകാരൻ പാടി – “പാടിപ്പതിഞ്ഞൊരായീണങ്ങൾ ഞങ്ങളും പാടി നടന്ന നേരം പാതി വഴിവെച്ച് പാട്ടു മതിയാക്കി പാട്ടിന് പോയി മണിച്ചേട്ടൻ…” . എണ്ണമറ്റ ഗാനങ്ങളും മികവുറ്റ കഥാപാത്രങ്ങളും മലയാളത്തിന് നൽകി അകാലത്തിൽ പൊലിഞ്ഞ മഹാനായ കലാകാരന് മമ്മൂട്ടി ടൈംസിന്റെ ആദരാഞ്ജലികൾ.