Connect with us

Hi, what are you looking for?

Features

[അഭിമുഖം] അങ്കിളാകാന്‍ മമ്മൂട്ടി റെഡി ; കണക്ക് കൂട്ടലുകള്‍ തെറ്റി ജോയ് മാത്യൂ.!!!

സംവിധായകന്‍,നടന്‍, തിരക്കഥാരൃത്ത്, നിരൂപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളക്കമാര്‍ന്നപ്രകടനം കാഴ്ചവെച്ച ജോയ് മാത്യൂ സൂപ്പര്‍ഹിറ്റ് ചിത്രമായ ഷട്ടറിന്  ശേഷം വീണ്ടും ഒരു തിരക്കഥയുമായി മറ്റൊരു സൂപ്പര്‍ഹിറ്റിന് ഒരുങ്ങികഴിഞ്ഞു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അങ്കിള്‍ എന്ന ചിത്രത്തിലൂടെ ബോക്‌സ്്ഓഫീസില്‍ ചലനം  സൃഷ്ടിക്കാന്‍ ഇറങ്ങിയിരിക്കുന്ന ജോയ് മാത്യൂ പുതിയ ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ  റോളില്‍ കൂടി മലയാളസിനിമയിലേക്ക് എത്തുകയാണ്. മികച്ച തിരക്കഥയും സംവിധാനമികവും കൊണ്ടു  പ്രേക്ഷകശ്രദ്ധനേടിയ  ഷട്ടറിന് ശേഷം അഭിനയരംഗത്ത് തിരക്കേറിയതിനാല്‍ എഴുത്തിലും സംവിധാനത്തിനും ഇടവേള നല്‍കിയ ജോയ് മാത്യു തന്റെ പുതിയ തിരക്കഥയിലൂടെ  നവഗാതനായ യുവസംവിധായകന്‍ ഗിരീഷ് ദാമോദറിന് പുതിയ അവസരം തുറന്നുകൊടുക്കുകയാണ്. കൂടാതെ മമ്മൂട്ടി എന്ന അത്യൂല പ്രതിഭയിലൂടെ സമകാലീന കഥ പറഞ്ഞു തന്റെ നിലപാട്  സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ്.  ഇടവേളയ്ക്ക് ശേഷം അങ്കിള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായി മാറുന്ന ജോയ് മാത്യൂ ‘അങ്കിളി’ നെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും മമ്മുട്ടി ടൈംസുമായി പങ്കുവെയ്ക്കുന്നു.
ഷട്ടറില്‍ നിന്ന് അങ്കിളിലേക്കുള്ള ദൂരം
   ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം തിരക്കഥ എഴുതിയോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ലെന്ന് പറയാന്‍ കഴിയില്ല. അങ്കിള്‍ സത്യത്തില്‍ ഷട്ടറിന് ശേഷം എഴുതിയ തിരക്കഥയല്ല. മറ്റ് രണ്ട് തിരക്കഥകള്‍ എഴുതിയ ശേഷമാണ് അങ്കിളിന്റെ തിരക്കഥയിലേക്ക് എത്തുന്നത്. ഷട്ടറിന്റെ വിജയത്തെ തുടര്‍ന്ന് പ്രശ്‌സ്തരായ സംവിധായകര്‍ പലരും ഒരു നല്ല സ്‌ക്രിപ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് എന്റെ തിരക്കഥ ഞാന്‍ തന്നെ സിനിമായാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. എന്റെ ആശയം  ഞാന്‍ സിനിമ ചെയ്യുമ്പോഴാണ് കൂടുതല്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കാന്‍ കഴിയുകയെന്ന തോന്നലാണ് ഒരു കാരണം. അഭിനയരംഗത്ത് തിരക്ക് വര്‍ധിച്ചതിനാല്‍ എഴുതുന്നതും സംവിധാനം ചെയ്യുന്നതിനും സമയമെടുക്കാന്‍ കഴിയാത്ത അവസ്ഥ. അതുകൊണ്ടാണ് ഷട്ടറിന് ശേഷം മറ്റൊരു സിനിമയിലേക്ക് കടക്കാതിരുന്നത്്. എങ്കിലും ഞാന്‍ രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കി വെച്ചു. ഗീരീഷിനോടുള്ള സൗഹൃദം വര്‍ഷങ്ങള്‍ക്ക് മുമ്പെയുള്ളതാണ്. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ഗിരീഷിനോട് ഞാന്‍ നേരത്തെ  തന്നെ ഒരു തിരക്കഥചെയ്തു നല്‍കാമെന്ന് പറഞ്ഞിരുന്നു. ഗിരീഷിന്റെ കഴിവിലും സിനിമയേക്കുറിച്ചുള്ള കാഴ്ചപ്പാടും എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അങ്ങനെ പല കഥകളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷെ മനസിന് പൂര്‍ണ തൃപ്തിയാകുന്ന ഒരു പ്രൊജക്ടായി മാറിയിരുന്നില്ല. അങ്ങനെ ഇരിക്കെ നിര്‍മ്മാതാവായ എന്റെ സുഹൃത്ത് സജയ് സെബാസ്റ്റ്യന്‍ ഒരു ചിത്രത്തിന് അഡ്വാന്‍സുമായി വന്നത്. ഞാന്‍ അഡ്വാന്‍സ് വാങ്ങിയില്ലെങ്കിലും അദ്ദേഹത്തിന് അടുത്ത പ്രൊജക്ട് ചെയ്യാമെന്ന് വാക്ക് നല്‍കിയിരുന്നു.  അങ്ങനെ നീങ്ങവെയാണ് ഒരു യാത്രയില്‍ രൂപപ്പെട്ട വണ്‍ലൈന്‍ ഗിരീഷിന് അയച്ചുനല്‍കി. അത് ഗിരീഷിന് ഇഷ്ടപ്പെട്ടതോടെ അത് അങ്കിളിന്റെ തിരക്കഥയായി രൂപപ്പെട്ടു.
കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് മമ്മൂക്ക
 ഒരു ചെറിയബജറ്റ് സിനിമ എന്ന നിലയിലാണ് അങ്കിളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യം അങ്കിള്‍ എന്ന പേര് പോലും സിനിമയ്ക്ക് ഇട്ടിരുന്നില്ല. തിരക്കഥയ്ക്കാണ് പ്രധാന്യം നല്‍കിയിരുന്നത്. ആരെയൂം മനസില്‍ കാണാതെ തന്നെയാണ് തിരക്കഥ എഴുതിയത്. കഥയും കഥാപാത്രങ്ങളും മാത്രമായിരുന്നു മനസില്‍. ആരെയും മനസില്‍ കണ്ടുകൊണ്ട് കഥാപാത്രത്തെ രൂപപ്പെടുത്തുന്ന  രീതി എനിക്കില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്നതിനേക്കാള്‍ പല നിലപാടുകളിലും സംവദിക്കാനും തര്‍ക്കിക്കാനും ഒരാളെന്ന പരിഗണന കൂടി മമ്മൂക്ക എനിക്ക് നല്‍കിയിരുന്നു. പല ചിത്രങ്ങളിലും എന്റെ ഗെറ്റപ്പ് പ്രത്യേകിച്ച് മുടിയുടെ സ്റ്റെല്‍ നല്ലതാക്കുന്നതിനായി മമ്മൂക്ക നിര്‍ദേശം വെയ്ക്കാറുണ്ട്. ലൊക്കേഷനുകളില്‍ കാണുമ്പോള്‍ ജോയി നമ്മുക്ക് പറ്റിയ കഥയൊന്നുമില്ലെ എന്ന തമാശയ്ക്ക് ചോദിക്കാറുണ്ട്.  മമ്മൂക്കയെ പോലെ ഒരു സൂപ്പര്‍താരത്തിലൂടെ പറയാന്‍ പറ്റുന്ന കഥയും കഥാപാത്രങ്ങളും എന്റെ കൈയില്‍ ഇല്ലെന്ന് ഞാനും മറുപടി പറയും. എങ്കിലും അദ്ദേഹം കാണുമ്പോള്‍ നമ്മൂക്ക് ഒരു പ്രോജക്ട് ചെയ്യേണ്ടേ എന്ന് പറയുമായിരുന്നു. അത് സത്യത്തില്‍ വലിയൊരു പ്രോല്‍സാഹനമായി പിന്നീട് മാറിയെന്നതാണ് സത്യം. പുത്തന്‍പടത്തിന്റെ ലൊക്കേഷനില്‍വെച്ച് പുതിയ കഥ എന്തായി എന്ന് ചോദിച്ചപ്പോള്‍ അങ്കിളിന്റെ  വണ്‍ലൈന്‍ പറഞ്ഞു. അത് കേട്ട മമ്മൂക്ക കഥ പൂര്‍ണായി കേള്‍ക്കണമെന്നായി. കഥ കേട്ട ശേഷം ആരെയാണ് കഥാപാത്രങ്ങളായി ഉദ്ദേശിക്കുന്നതെന്നായി. ആരെയും തീരുമാനിച്ചിട്ടില്ലെന്നും അതില്‍ ഒരു നെഗറ്റീവ് ടച്ചുള്ള ക്യാരക്ടര്‍ താന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞു. അന്ന് രാത്രി സംവിധായകന്‍ രജ്ഞിത്ത് എന്നെ വിളിച്ചുപറയുകയാണ് ജോയി തന്റെ സിനിമ മമ്മൂക്ക ചെയ്യാമന്ന് പറഞ്ഞുവെന്ന്. പിറ്റേന്ന്  മമ്മൂക്കയെ കണ്ടപ്പോള്‍ ഇത് ഒരു ചെറിയ സിനിമയാണെന്നും താങ്കളെ പോലെ ഒരു സൂപ്പര്‍താരത്തെ വെച്ച് ചെയ്യാനുള്ള ബജറ്റ് പഌന്‍ ചെയ്തിട്ടില്ലെന്നും ഞാന്‍ അറിയിച്ചു. അപ്പോഴാണ് മമ്മൂക്ക എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ഡേറ്റ് തരാമെന്നും ഈ കഥ ഇഷ്ടപ്പെട്ടുവെന്നും ഇത് താന്‍ ചെയ്യേണ്ട സിനിമയാണെന്നും അറിയിക്കുന്നത്. ഞാനല്ല സിനിമ സംവിധാനം ചെയ്യുന്നതെന്ന് അറിയിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു മമ്മൂക്ക പിന്‍മാറുമെന്ന്. പക്ഷെ അവിടെയും എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. നവാഗതനായ ഗിരീഷിനെ അറിയാമെന്നും ജോയ് ഈ സിനിമയ്ക്ക് ഒപ്പം ഉണ്ടെങ്കില്‍ അതും ഒരു വിഷയമല്ലെന്ന്  അറിയിക്കുന്നു. താന്‍ സിനിമയില്‍ നിര്‍മ്മാതാവ് കൂടിയായതിനാല്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക പറ്റില്ലെന്നും മറ്റൊരു കഥാപാത്രം താന്‍ തന്നെ ചെയ്യണമെന്നും പറയുന്നത്. പിന്നീട് പെട്ടെന്നായിരുന്നു എല്ലാം ഒരുക്കങ്ങളും.  മമ്മൂക്കയ്ക്ക അഡ്വാന്‍സായി ഒരു തുകയുടെ ചെക്ക് നല്‍കിയിരുന്നു. അത് അദ്ദേഹം നിരസിച്ചു. പിന്നീട് നല്‍കിയ ചെക്ക് അദ്ദേഹം മാറാതിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടിപോയി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ ചിലപ്പോള്‍ പ്രതീക്ഷയ്ക്ക് അപ്പുറം പണം വേണ്ടിവരുമെന്നും അതുകഴിഞ്ഞ് ഞാന്‍ ചെക്ക് മാറികൊള്ളാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂക്കയിലെ റിയല്‍ ആര്‍ട്ടിസ്റ്റിനെയാണ് ഇവിടെയെല്ലാം ഞാന്‍ കണ്ടത്.  എന്റെ ബജറ്റ് ഭയം ഉള്‍പ്പടെ മാറ്റിയെന്ന് മാത്രമല്ല. കണക്ക് കൂട്ടലുകള്‍ തെറ്റിച്ച കൊണ്ട് പഌന്‍ ചെയ്തതിനേക്കാള്‍ വേഗത്തില്‍ സിനിമ തീര്‍ക്കാന്‍ സഹായിച്ചതും മമ്മൂക്കയുടെ സഹകരണവും പിന്തുണയും കൊണ്ടാണ്. സിനിമയ്ക്ക് വേണ്ടി എന്തിനും അദ്ദേഹം തയ്യാറാണെന്നും ഞങ്ങളെ പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെടുത്തുകയായിരുന്നു.
കെ.കെ യെന്ന അങ്കിളിനെ  പ്രേക്ഷകര്‍ തീരുമാനിക്കട്ടെ
കെ.കെ എന്ന കൃഷ്ണകുമാറെന്ന മമ്മൂക്കയുടെ കഥാപാത്രം നായകനാണോ വില്ലനാണോ എന്നത് ട്രെയിലര്‍ കണ്ട പലരും പങ്കുവെച്ച ചോദ്യമാണ്. ഇത് സിനിമ കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. അങ്കിള്‍ എന്ന പേര് തന്നെ സിനിമയ്ക്ക് ഇടുന്നത് കാനഡിയില്‍ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ പോകുമ്പോഴാണ്. അതും ഒരു യാത്രയില്‍ സംവിധായകന്‍ സലീം അഹമ്മദും നിര്‍മ്മാതാവ് സുധീഷും കൂടെയുണ്ടായിരുന്നു. പല പേരുകള്‍ ചര്‍ച്ച ഉയര്‍ന്നുവന്നു. അപ്പോള്‍ സുധീഷാണ് കെ.കെ അങ്കിള്‍ എന്ന സിനിമയ്ക്ക് നിര്‍ദേശിക്കുന്നത്. പിന്നീട് അത് കെ.കെ ഒഴിവാക്കി അങ്കിള്‍ എന്ന മൂന്നക്ഷരത്തിലേക്ക് മാറ്റുകയായിരുന്നു. അങ്കിള്‍ എന്ന വാക്ക് സര്‍വസാധാരണമായി ഉപയോഗിക്കുന്ന പദമാണ്. ഈ ചിത്രത്തില്‍ രണ്ട് ഒരു രാത്രിയിലുമായി നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. വളരെ വലിയ ബിസിനസുകാരനായ കൃഷ്ണകുമാര്‍ ജീവിതം വളരെ ജോളിയാക്കി മാറ്റുന്ന പ്രകൃതക്കാരനാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ സുഹൃത്തായ വിജയന്‍ വളരെ സാധാരണക്കാരനായി ഒരു ഗൃഹനാഥനാണ്. വിജയന്റെ മകള്‍ അച്ഛന്റെ സുഹൃത്തായ കെ.കെയുമായി ഊട്ടിയില്‍ നിന്ന് കോഴിക്കോടേക്ക്  നടത്തുന്ന യാത്രയിലാണ് കഥ വികസിക്കുന്നത്. ഇവിടെ അങ്കിള്‍ എന്ന വിശേഷണം ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഈ സിനിമ അങ്കിളുമാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമന്നത് ഉറപ്പാണ്. സസ്‌പെന്‍സിലൂടെ കഥപറയാനാണ് ശ്രമിച്ചിരിക്കുന്നത്. സമകാലീനമായി നാം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയം എന്നത് തന്നെ സിനിമയെ ഏറെ ശ്രദ്ധേയമാക്കുന്നതാണ്. മമ്മൂക്കയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ അഭിനയമികവിനാല്‍ ഏറെ ശ്രദ്ധിക്കുന്നതാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെന്ന നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും അദ്ദേഹത്തിലൂടെ ഒരു നല്ല കുടുംബചിത്രം നല്‍കാന്‍ കഴിയുകയാണ്. കാര്‍ത്തികയാണ് നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ സസ്പന്‍സും ത്രില്ലിംഗും കൂട്ടിയിണക്കിയതായതിനാല്‍ ചിത്രം പ്രേക്ഷകര്‍ കണ്ട് തന്നെ അറിയേണ്ടതാണ്. എന്റെ രാഷ്ട്രീയവും നിലപാടും ഞാന്‍ അങ്കിളിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles