മണിരത്നം സംവിധാനം ചെയ്ത രജനി മമ്മൂട്ടി ചിത്രമായ ദളപതിയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം ഹരികുമാറിന്റെ സുകൃതത്തിൽ ഒന്നിച്ചു. മമ്മൂക്കയോടൊപ്പം ഒട്ടേറെ സീനിൽ ഒന്നിച്ചുവരുന്ന ത്രൂ ഔട്ട് റോളായിരുന്നു എനിക്കതിൽ. സുകൃതത്തിലെ മമ്മൂക്കയുടെ പെർഫോമൻസ് ഇന്ത്യൻ സ്ക്രീനിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ്. മരണത്തെ മുഖാമുഖം കാണുന്ന ഒരു മനുഷ്യന്റെ നിസ്സാഹായവസ്ഥ മുഴുവൻ ആ കണ്ണുകളിൽ പ്രതിഫലിപ്പിച്ച്… ശരിക്കും വണ്ടർഫുൾ എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നു മമ്മൂക്കയുടേത്.
സുകൃതത്തിന്റെ സെറ്റിൽ വച്ചു പരസ്പരം സംസാരിക്കുമെന്നല്ലാതെ ഞങ്ങൾ കൂടുതൽ അടുക്കുന്നത് വല്യേട്ടന്റെ ലൊക്കേഷനിൽ വച്ചാണ്. ആ ചിത്രത്തിലെ കഥാപാത്രം മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആരുമല്ലെങ്കിലും സഹോദരങ്ങളെക്കാൾ എന്നെ സ്നേഹിക്കുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂക്കയുടേത്. സത്യത്തിൽ അതിലെ ക്യാരക്ടർ പോലെ ഒരു വല്യേട്ടനിൽ നിന്നുള്ള വാത്സല്യവും സ്നേഹവും മമ്മൂക്കയിൽ നിന്നും ഞാൻ അനുഭവിച്ചറിഞ്ഞു. വളരെ ആത്മാർത്ഥമായ ഒരു സഹോദര സ്നേഹം. ആ സ്നേഹബന്ധം ഇന്നും ഞങ്ങൾ തമ്മിലുണ്ട്.
ലൊക്കേഷനിൽ നമ്മൾ എവിടെയെങ്കിലും മാറിയിരുന്നാൽ പുള്ളി നമ്മളെ അടുത്തുവുളിച്ചിരുത്തും. ഭക്ഷണം കഴിക്കുമ്പോഴെല്ലാം നമ്മളും കൂടെയുണ്ടാകണം എന്നത് നിർബന്ധമാണ്.
മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ നമ്മളിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അപ്പോൾ തന്നെ പറഞ്ഞു മനസ്സിലാക്കിത്തരും. ഹെയർസ്റ്റൈലിൽ പോലും പ്രശ്നങ്ങളുണ്ടെങ്കിൽ പുള്ളിക്കാരൻ കറക്റ്റ് ചെയ്യിക്കും. അങ്ങനെയൊന്നും ആരും ചെയ്യില്ല. മമ്മൂക്ക അത്രയ്ക്കും സിൻസിയറാണ്. മ്മൂക്കയോടോപ്പമുള്ള ഓരോ പടം കഴിയുമ്പോഴും അടുത്തൊരു മമ്മൂട്ടി ചിത്രം ഒത്തുവരാൻ ഏറെ ആഗ്രഹിക്കും. ഞങ്ങൾ ഒന്നിച്ചഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയങ്ങളാണ്. ദളപതി തുടങ്ങി പഴശ്ശിരാജയും രാജമാണിക്യവും ബിഗ് ബിയും കാഴ്ചയും ഒക്കെ പോലെ മമ്മൂക്കയുടെ ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
എനിക്കിത്രയും ഫ്രീഡം തരുന്ന ഒരു ഹീറോയെ ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ തമ്മിൽ അത്രയും നല്ല അടുപ്പമാണ്. എന്തും തുറന്നു പറയാം.. സംശയങ്ങൾ ചോദിക്കാം.. സന്തോഷവും സങ്കടവും പങ്കുവയ്ക്കാം.. അങ്ങനെ ഒരു വല്യേട്ടനോടുള്ള സ്നേഹവും ബഹുമാനവും കടപ്പാടും എനിയ്ക്ക് മമ്മൂക്കയോടുണ്ട്.
(നിത്യവിസ്മയം )