ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾ പ്രതികരിച്ചില്ല എന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് സൈബർ ലോകത്തും മറ്റും നടക്കുന്നത്. എന്നാൽ കേവലം ഒരു പ്രസ്താവനയ്ക്കും ഫേസ് ബുക്ക് പോസ്റ്റിനും അപ്പുറം മമ്മൂട്ടി എന്ന മനുഷ്യൻ ലക്ഷദ്വീപുകാർക്ക് വേണ്ടി ചെയ്ത ‘കാഴ്ച’യെന്ന മഹാദാനത്തിന്റർ ഓർമ്മകൾ ഓർത്തെടുക്കുകയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രസിഡന്റും അന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ PRO യുമായിരുന്ന റോബർട്ട് കുര്യാക്കോസ്.
കേരളത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രിയായ അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും മമ്മൂട്ടിയും ചേർന്നു നടപ്പാക്കിയ കേരളത്തിലെ ഏറ്റവും വലിയ നേത്ര ചികിത്സാ ചാരിറ്റി പദ്ധതിയായ ‘കാഴ്ച’ ലക്ഷദ്വീപിൽ നൂറുകണക്കിന് പേർക്ക് വെളിച്ചം പകർന്ന കാഴ്ചനുഭവമാണ് റോബർട്ട് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
കേരളത്തിൽ മാത്രം നടപ്പാക്കാൻ പദ്ധതിയിട്ട ‘കാഴ്ച -2006/07’ എന്ന പദ്ധതി മമ്മൂക്കയുടെ പ്രത്യേക താല്പര്യപ്രകാരം കൂടിയായിരുന്നു ലക്ഷദ്വീപിലേക്ക് കൂടി നീട്ടിയത്. അതാകട്ടെ അന്നാട്ടുകാർക്ക് കാരുണ്യത്തിന്റെ പുതിയൊരു കാഴ്ച കൂടിയായി മാറി.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷനും മമ്മൂട്ടി ടൈംസും അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലുമായി ചേർന്നു നടപ്പാക്കിയ ജീവകാരുണ്യ പദ്ധതി ആയിരുന്നു ‘കാഴ്ച 2006-2007’.
റോബർട്ടിന്റെ ഫേസ് ബുക്ക് കുറിപ്പിന്റർ പൂർണ്ണരൂപം വായിക്കാം.
ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വർഷം മുൻപ് ആണ് മമ്മൂക്ക ഒരു മെഡിക്കൽ സംഘത്തെ ആദ്യമായി ലക്ഷദ്വീപിൽ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളിൽ ഒന്നുമായി ചേർന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതി യുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തിൽ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുൻ നിർത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്. അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോൾ ആണ് ഞങ്ങൾക്ക് ശരിക്കും മനസ്സിലായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കൽ സംഘം അതിനു മുൻപ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ട് വന്നു. ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കൽ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം. ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രെറ്റാരെയും മെഡിക്കൽ ഡയറക്ട്ടറെയും ( ഡോ ഹംസക്കോയ ) മമ്മൂക്ക നേരിട്ട് വിളിച്ചു ഓർഗനയ്സ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കൽ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു. ദ്വീപിൽ ക്യാമ്പിൽ ടെലി മെഡിസിൻ പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു.
പിന്നീട് അമൃത ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ അവിടെ എത്തി.. ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്തു.. ദ്വീപിനെ കൂടുതൽ ആളുകൾ അറിഞ്ഞു.. സന്തോഷം
ഈ പദ്ധതി കളുടെ വിജയത്തിന് അദ്ദേഹത്തിന് ഒപ്പം നിന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മാനേജ്മെന്റ്, ഡോ ടോണി ഫെർണണ്ടസ്, ഡോ തോമസ് ചെറിയാൻ, അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റർ മേരി സെബാസ്റ്റ്യൻ, നൂറുദ്ധീൻ എം എം, ജിബിൻ പൗലോസ്, മമ്മൂക്കയുടെ മാനേജർ ജോർജ് സെബാസ്റ്റ്യൻ, മമ്മൂട്ടി ടൈംസ് റഫീഖ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു
ക്യാൻസർ ചികൽസക്കും ബോധവൽക്കരണത്തിനുമായി ഒരു പെർമെനന്റ് ടെലി മെഡിസിൻ സിസ്റ്റം അവിടെ സ്ഥാപിക്കാൻ മമ്മൂക്ക കെയർ ആൻഡ് ഷെയറിന് നിർദേശം കൊടുത്തിട്ട് സത്യത്തിൽ ഒന്നര വർഷമായി.കോവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വർഷത്തിൽ അദ്ദേഹത്തിന്റെ ആ നിർദ്ദേശവും നടപ്പിൽ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ . കെയർ ആൻഡ് ഷെയർ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികൾക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിൻആട്ടെ അവർക്ക് വേണ്ടി മാത്രം ആണ് വിഭാവനം ചെയ്യുന്നത്, കാരണം അവർക്ക് കേരളത്തിൽ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ.എറണാകുളത്തെ ഏറ്റവും പ്രമുഖ രായ ആശുപത്രി അധികൃതർ അതിനുള്ള രൂപ രേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്.
