കോവിഡ് മൂലം പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുത്സവ കാലം സൃഷ്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്!
റിലീസ് ചെയ്ത 400-ഓളം സെന്ററുകളിൽ വൻ ബുക്കിങ്ങോടെ തുടങ്ങിയ സിനിമയ്ക്ക് എങ്ങും ഗംഭീരമായ റിപ്പർട്ടാണ്. ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായം വ്യാപകമായി പ്രചരിച്ചു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണവും മമ്മൂട്ടി, മഞ്ജു, ബേബി മോണിക്ക തുടങ്ങി എല്ലാ താരങ്ങളുടെയും മികച്ച പ്രകടനവും ഗംഭീരമായ പശ്ചാത്തല സംഗീതവും കിടിലൻ ക്യാമറ വർക്കും മികച്ച മേക്കിങ്ങും കൂടിചേർന്നു ദി പ്രീസ്റ്റ് പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടതുപോലെ തീർച്ചയായും തിയേറ്ററിൽ നിന്നുതന്നെ കാണേണ്ട സിനിമയാണ് ദി പ്രീസ്റ്റ്. തിയേറ്ററിലെ ഇരുളിൽ നിറയുന്ന സസ്പെൻസും ഹൊററും ഇടകലർന്ന ഈ മർഡർ മിസ്റ്ററി മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറും എന്നുറപ്പാണ്.
OTT പ്ലാറ്റ് ഫോമുകളുടെ പ്രലോഭനങ്ങളിൽ വീഴാതെ കോവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമ തിയേറ്ററിൽ തന്നെ എത്തിച്ചു തിയേറ്ററുകൾക്കും ഒരു ഉണർവ് പകർന്ന അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു.
മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഈ സിനിമ തിയേറ്ററിൽ നിന്നുതന്നെ കണ്ടു ആസ്വദിക്കണം.
ഫാദർ ബെനഡിക്ട് എന്ന കഥപാത്രമായി മെഗാസ്റ്റാർ പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുന്നു. വേഷപ്പകർച്ചക്കൊപ്പം വോയ്‌സ് മോഡ്ലേഷനിലും ബോഡി ലാംഗ്വജിലും മമ്മൂട്ടി പുലർത്തുന്ന സൂക്ഷ്മത അഭിനന്ദനീയമാണ്. “ഒരു പുരോഹിതനാണെങ്കിലും കുറച്ചൊക്കെ അഭ്യാസം എനിക്കും അറിയാം..” എന്നുള്ള മമ്മൂട്ടിയുടെ ഡയലോഗിന് തിയേറ്ററിൽ ഉയരുന്നത് വൻ കൈയടിയാണ്.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ ആരവം ഉയരുന്നത് സിനിമാ വ്യവസായത്തിനും തിയേറ്റർ വ്യവസായത്തിനും ഒരുപോലെ ആശ്വാസമാകുകയാണ്. കോവിഡ് ലോക് ഡൌൺ നീക്കിയ ശേഷം തിയേറ്ററുകൾ തുറന്നു പ്രവർത്തിച്ചുവെങ്കിലും ഒരു മലയാള സിനിമയ്ക്ക് തിയേറ്ററുകളെ സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല. മികച്ച റിപ്പോർട്ട് നേടിയ വെള്ളം, ജാവ പോലുള്ള ചിത്രങ്ങൾ പോലും തിയേറ്ററുകളിൽ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല. എന്നാൽ ഈ കുറവുകളെല്ലാം നികത്തുന്ന ഒരു ചിത്രമായി മാറി പ്രീസ്റ്റ്. കോവിഡ് പ്രതിസന്ധി കഴിഞ്ഞുള്ള ഒരു വർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം തിയേറ്ററുകൾ സജീവമാക്കാൻ വീണ്ടും ഒരു മമ്മൂട്ടി ചിത്രം തന്നെ വേണ്ടി വന്നു. കോവിഡിനു തൊട്ടുമുൻപ് തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്ന് മമ്മൂട്ടിയുടെ തന്നെ ഷൈലോക്ക് ആയിരുന്നു.
കുടുംബപ്രേക്ഷകർ കൂടി പ്രത്യേകിച്ചും സ്ത്രീകൾ തിയേറ്ററുകളിലേക്ക് എത്തുന്ന കാഴ്ച ഏറെ ശുഭസൂചകമാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ സിനിമ എന്ന നിലയ്ക്ക് തന്നെ സ്ത്രീ പ്രേക്ഷകർക്കിടയിൽ ഈ സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിക്കും. അതിന്റെ തെളിവുകളാണ് തീയേറ്ററുകളിൽ കാണുന്ന സ്ത്രീ പ്രേക്ഷകരുടെ സാന്നിധ്യം.