വ്യത്യസ്ത പ്രമേയങ്ങൾ കൊണ്ട് പ്രേക്ഷകപ്രീതി നേടിയ നിരവധി സിനിമകൾ ഒരുക്കിയ സംവിധായകനാണ് വിനയൻ. അദ്ദേഹം സംവിധാനം ചെയ്ത് വലിയ വിജയങ്ങളായവയിൽ കോമഡി, ഹൊറർ, ആക്ഷൻ, ഫാമിലി ഡ്രാമ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെടുന്ന സിനിമകൾ ഉണ്ട്. ദിലീപിന്റെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ അദ്ദേഹത്തെ നായകനാക്കി ഹിറ്റുകൾ തീർത്ത വിനയൻ ജയസൂര്യ, കലാഭവൻ മണി, അനൂപ് മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർക്ക് ശ്രദ്ധേയ കഥാപാത്രങ്ങൾ നൽകി സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയ സംവിധായകൻ കൂടിയാണ്. മമ്മൂട്ടിയുമായി അദ്ദേഹം ഒരുമിച്ച രാക്ഷസരാജാവ്, ദാദാ സാഹിബ് എന്നീ സിനിമകൾ നാല് മാസത്തെ ഇടവേളകളിൽ സംഭവിച്ചവയാണ്. മമ്മൂട്ടി എന്ന താരത്തെ നന്നായി ഉപയോഗപ്പെടുത്തിയ രാക്ഷസരാജാവും അദ്ദേഹത്തിലെ അഭിനേതാവിന്റെ മികവ് ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ ദാദാസാഹിബും ബോസ്ഓഫീസ് വിജയങ്ങളുമായിരുന്നു. ദാദാ സാഹിബിനു ശേഷം പെട്ടെന്ന് പുതിയൊരു സിനിമ ഒരുക്കാൻ ആവശ്യപ്പെട്ടത് മമ്മൂട്ടി തന്നെ ആയിരുന്നു എന്ന് വിനയൻ പറഞ്ഞു.അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആലുവാ കൊലക്കേസാണ് സിനിമയ്ക്ക് ആധാരമായത് എന്നും വിനയൻ സൂചിപ്പിച്ചു.
വിനയന്റെ വാക്കുകൾ – “രാക്ഷസരാജാവ് ” ഷൂട്ടിംഗ് ആരംഭിച്ചത് “ദാദാസാഹിബ്” എന്ന എൻെറ മറ്റൊരു മമ്മുട്ടിച്ചിത്രത്തിൻെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്…ദാദാസാഹിബിനു ശേഷം കരുമാടിക്കുട്ടൻെറ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അർജൻറായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മുക്ക തന്നെയാണ്.. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു.. ഞാനത് മുന്നോട്ടു നീട്ടിവച്ചു..കരുമാടിക്കുട്ടൻെറ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു.. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിൻെറ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.. പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു.. കരുമാടിക്കുട്ടൻെറ റീ- റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു.. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു.. ഷുട്ടിംഗിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം.. എൻകിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷുട്ടിംഗ് തീർത്തു,….. അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു.. വിജയവുമായിരുന്നു..
